International
ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനിയുടെ വധത്തിനു പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നു.
ഇതിനു പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്തനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഐഡിഎഫും അറിയിച്ചിരുന്നു. ഇസ്രയേലിന് ഭീഷണിയാകാനോ ജനങ്ങൾക്ക് ദോഷം വരുത്താനോ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.
International
മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെ സംയുക്ത ആക്രമണത്തിന് മറുപടിയുമായി ഇറാൻ. വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കയും ഇസ്രായേലും കപ്പലുകൾ സുരക്ഷിത താവളത്തിലേക്ക് മാറ്റി. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
International
വാഷിംഗ്ടൺ: അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള നഴ്സിംഗ് ഹൊമിൽ പോട്ടിത്തെറി. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ബ്രിസ്റ്റൊളിലുള്ള സിൽവർ ലെയ്ക്ക് നഴ്സിംഗ് ഹോമിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അഞ്ച് പേരെ കാണാതായി. ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നഴ്സിംഗ് ഹോം കെട്ടിടം പൊട്ടിത്തെറിയിൽ തകർന്നു. കാണാതായവർ കെട്ടിടത്തിന്റെ അകത്ത് തന്നെ ഉണ്ടോയെന്നതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ഉമറിന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.
Kerala
കൊച്ചി: ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ഇരുകണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇറാനിയന്‍ മത്സ്യത്തൊഴിലാളിയെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
കൊച്ചിയില്‍നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അറബിക്കടലിലാണ് എന്ജിന് തകരാറിലായ അല്‍ഒവൈസ് മത്സ്യബന്ധന പായ്ക്കപ്പലിലെ തൊഴിലാളിയെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. പായ്ക്കപ്പലില്‍ പരിക്കേറ്റ തൊഴിലാളി ഉള്‍പ്പെടെ അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
അപകടം നടന്നതിനു പിന്നാലെ ഇറാനിലെ എംആര്‍സിസി ചാബഹാര്‍ മുംബൈ സമുദ്ര രക്ഷാദൗത്യ കേന്ദ്രത്തിനു വിവരം കൈമാറി.
തുടര്‍ന്ന് കുവൈറ്റില്‍നിന്നു മൊറോണിയിലേക്ക് പോകുന്ന എംടി എസ്ടിഐ ഗ്രേസ് എന്ന എണ്ണക്കപ്പലിലേക്ക് അടിയന്തര സഹായ നിര്‍ദേശം നല്കി.
കോസ്റ്റ് ഗാര്‍ഡ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എണ്ണക്കപ്പലിലുള്ളവരാണ് പരിക്കേറ്റ തൊഴിലാളിക്ക് ടെലിമെഡിക്കല്‍ പ്രഥമശുശ്രൂഷ നല്‍കിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിജി കപ്പലായ സചേതിലേക്കു മാറ്റി.
Kerala
കണ്ണൂർ: പുതിയങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ പാചകവാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു നാലുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
പൊള്ളലേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒഡീഷ സ്വദേശികളായ ശിവബഹ്റ (35), നിഘം ബഹ്റ (40), സുബാഷ് ബഹറ (50), ജിതേന്ദ്ര ബഹ്റ (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ശിവ ബഹറ, നിഘം ബഹ്റ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ആറോടു കൂടിയായിരുന്നു സംഭവം. കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ തൊഴിലാളികളാണ് നാലു പേരും. ഇന്നലെ രാത്രി താമസിക്കുന്ന മുറിയിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാൻ മറന്നു പോയിരുന്നതായാണ് പറയുന്നത്.
ഇന്നു രാവിലെ ഉറക്കമുണർന്ന ഒരാൾ ഭക്ഷണം പാകം ചെയ്യാനായി ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ ഗ്യാസിന് തീപിടിച്ച് മുറി അഗ്നിഗോളമായി മാറുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവരാണ് പൊള്ളലേറ്റവരെ ആശുപത്രിയിലാക്കിയത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
ചണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.
ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിംഗ്, ബൽവന്ത് റായ്, ധർമേന്ദർ വർമ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്.
രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൽവന്ത് സിംഗ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിംഗ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.